Oneindia Mobile
New Videos here on ur Mozilla -Get them!
ആന്ധ്രയില്‍ 40 ദിവസത്തില്‍ 21 കര്‍ഷക ആത്മഹത്യ
ഞായര്‍, ഓഗസ്‌റ്റ്‌ 16, 2009, 12:08 [IST]



ദില്ലി: മണ്‍സൂണിന്റെ ചതി ആന്ധ്രയിലെ കര്‍ഷകര്‍ക്കിടയില്‍ മരണം വിതയ്‌ക്കുന്നു. കഴിഞ്ഞ നാല്‍പത്‌ ദിവസത്തിനുള്ളില്‍ 21 കര്‍ഷകരാണ്‌ സംസ്ഥാനത്ത്‌ ആത്മഹത്യ ചെയ്‌തത്‌.

നിസാമബാദിലെ ദോണ്‍ചന്ദ ഗ്രാമത്തില്‍ വെളളിയാഴ്‌ചയാണ്‌ അവസാന ആത്മഹത്യ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. വന്‍ കടത്തിലായിരുന്ന അമ്പത്തിയഞ്ചുകാരനായ പെഡോള നഡിപി ഭുമണ്ണയാണ്‌ ഏറ്റവുമൊടുവില്‍ ജീവനൊടുക്കിയ കര്‍ഷകന്‍.

കൃഷിക്കായി സ്വകാര്യ സ്ഥാപനത്തില്‍ നിന്നുമെടുത്ത കടം തിരിച്ചടയ്‌ക്കാന്‍ കഴിയാതെ വന്നപ്പോഴാണ്‌ ഇദ്ദേഹം ജീവനൊടുക്കിയത്‌. അഞ്ച്‌ ഏക്കര്‍ കൃഷി ഭൂമി സ്വന്തമായി ഉള്ള ഭൂമണ്ണ 20 ലക്ഷം രൂപ കടം എടുത്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അനന്തപുരില്‍ പതിനൊന്ന്‌, അദിലാബാദില്‍ നാല്‌, വാരംഗലില്‍ മൂന്ന്‌, മേധക്കില്‍ രണ്ട്‌ എന്നിങ്ങനെയാണ്‌ മറ്റിടങ്ങളിലെ കണക്ക്‌.

മണ്‍സൂണ്‍ മഴയുടെ ദൗര്‍ലഭ്യം മൂലം വിളവെടുപ്പ്‌ മോശമായതിനെത്തുടര്‍ന്നു കടക്കെണിയിലായ കര്‍ഷകരാണ്‌ ജീവനൊടുക്കുന്നത്‌. കര്‍ഷകരുടെ ശവപറമ്പെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന . മഹാരാഷ്ട്രത്തിലെ വിദര്‍ഭയെ പോലെ വന്‍പലിശയ്‌ക്ക്‌ സ്വകാര്യപണമിടപാട്‌ സ്ഥാപനങ്ങളില്‍ നിന്നും കടമെടുത്താണ്‌ ഇവരില്‍ പലരും കൃഷി നടത്തിയിരുന്നത്‌. വരള്‍ച്ച നേരിടാന്‍ കുഴല്‍ കിണര്‍ സ്ഥാപിയ്‌ക്കാനാണ്‌ വന്‍ പലിശയ്‌ക്ക്‌ കര്‍ഷകരില്‍ പലരും വായ്‌പയെടുക്കുന്നത്‌.
നാല്‍പതു ദിവസത്തിനുള്ളില്‍ 21 കര്‍ഷകര്‍ സംസ്ഥാനത്തു ജീവനൊടുക്കിയതായി ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി വൈഎസ്‌ രാജശേഖര റെഡ്‌ഢി സമ്മതിച്ചിട്ടുണ്ട്‌.

ആത്മഹത്യ ചെയ്‌ത കര്‍ഷകര്‍ക്ക്‌ ആന്ധ്ര സര്‍ക്കാര്‍ ഒന്നര ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്‌. കടക്കെണിയിലായ കര്‍ഷകരെ സഹായിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി പുതിയ വായ്‌പകള്‍ അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

വരള്‍ച്ച ബാധിച്ച പ്രദേശങ്ങളിലുളളവര്‍ക്ക്‌ തൊഴില്‍ ലഭ്യമാക്കുന്നതിന്‌ 2,000 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ആന്ധ മുഖ്യമന്ത്രി വൈഎസ്‌ രാജശേഖര റെഡ്ഡി തിങ്കളാഴ്‌ച പ്രധാനമന്ത്രിയെ കാണുന്നുണ്ട്‌.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.