Oneindia Mobile
New Videos here on ur Mozilla -Get them!
മൈക്കല്‍ ജാക്സണ്‍ അന്തരിച്ചു
വെള്ളി, ജൂണ്‍ 26, 2009, 9:02 [IST]



Michael Jackson
ലോസ്‌ ആഞ്ചലസ്‌: സംഗീത ലോകത്തില്‍ സമാനതകളില്ലാത്ത പോപ്‌ ഇതിഹാസം മൈക്കല്‍ ജാക്‌സണ്‍ (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ വെള്ളിയാഴ്‌ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.56ന്‌ ലോസ്‌ ആഞ്ചലസ്‌ യുസിഎല്‍എ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം.

ശ്വാസ തടസ്സത്തെ തുടര്‍ന്ന്‌ ബെല്‍ എയറിലുള്ള വാടക വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ ജാക്‌സണെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട്‌ മണിക്കൂറിനകം മരിയ്‌ക്കുകയായിരുന്നുവെന്ന്‌ ലോസ്‌ ആഞ്ചലസ്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ അറിയിച്ചു.

ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ സിരകളില്‍ നാല്‌ ദശകക്കാലം അഗ്നിയായി പടര്‍ന്നുകയറിയ ജാക്‌സണ്‍ മാസ്‌മരിക സംഗീതം കൊണ്ടും ചടുലമായ നൃത്തചുവടുകള്‍ കൊണ്ടും ലോകത്തെ വിസ്‌മയിപ്പിച്ചു.

മൈക്കല്‍ ജാക്സന് ആദരാഞ്ജലി അര്‍പ്പിയ്ക്കൂ

ത്രില്ലര്‍, ഡെയിഞ്ചറസ്‌, ബാഡ്‌ തുടങ്ങിയ ജാക്‌സന്റെ ആല്‍ബങ്ങള്‍ എക്കാലെത്തെയും മികച്ച ഹിറ്റുകളുടെ കൂട്ടത്തിലാണ്‌ ഉള്‍പ്പെട്ടിരിയ്‌ക്കുന്നത്‌. മ്യൂസിക്‌ ആന്‍ഡ്‌ മീ, ഗോ റ്റു ബി ഥേര്‍, ബെന്‍, ഫോര്‍ എവര്‍, മൈക്കല്‍, ഓഫ്‌ ദി വാള്‍, ഡെയ്‌ഞ്ചറസ്‌, ഹിസ്‌റ്റസറി, ഇന്‍വിന്‍സിബിള്‍, ഗോസ്‌റ്റ്‌ എന്നിവയാണ്‌ അദ്ദേഹത്തിന്റെ മറ്റു പ്രധാന ആല്‍ബങ്ങള്‍. സംഗീത വിപണിയിലും അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. ഡെയിഞ്ചറസ്‌, ബാഡ്‌, ത്രില്ലര്‍ തുടങ്ങിയ ഓഡിയോ കാസറ്റുകള്‍ ചൂടപ്പം പോലെയാണ്‌ ലോകമൊട്ടുക്കും വിറ്റഴിഞ്ഞത്‌. 75 കോടിയ്‌ക്ക്‌ മേല്‍ വിറ്റഴിഞ്ഞ ഓഡിയോ കാസറ്റുകളുടെ റെക്കാര്‍ഡും അദ്ദേഹത്തിന്‌ മാത്രം സ്വന്തമാണ്‌.

1958 ആഗസ്‌ത്‌ 29ന്‌ അമേരിക്കയിലെ ഇന്ത്യാനയിലായിരുന്നു ജാക്‌സന്റെ ജനനം. സ്‌റ്റീല്‍ മില്‍ തൊഴിലാളിയായ ജോസഫ്‌ വാള്‍ട്ടര്‍ ജാക്‌സണ്‍-കാതറിന്‍ എസ്‌താര്‍ ദമ്പതികളുടെ ഒന്‍പത്‌ മക്കളില്‍ ഏഴാമനായിരുന്നു അദ്ദേഹം.

അഞ്ച്‌ വയസ്സ്‌ മുതല്‍ തന്നെ ജാക്‌സണ്‍ തന്റെ സംഗീത പാടവം വെളിപ്പെടുത്തി തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ സഹോദരന്‍മാര്‍ ചേര്‍ന്ന്‌ തുടങ്ങിയ ജാക്‌സണ്‍ ബ്രദേഴ്‌സ്‌ എന്ന സംഗീത ട്രൂപ്പില്‍ 1964ല്‍ ആറാമത്തെ വയസ്സില്‍ ജാക്‌സണ്‍ അംഗമായി. പിന്നീട്‌ ഈ ട്രൂപ്പിന്റെ പേര്‌ ജാക്‌സണ്‍ 5 എന്നാക്കി മാറ്റി.

പ്രഫഷണല്‍ സംഗീതരംഗത്ത്‌ ഒരു മുന്നേറ്റം നടത്തിയ ജാക്‌സണ്‍ സഹോദരങ്ങള്‍ക്കൊപ്പം പതിനൊന്നാം വയസ്സില്‍ തന്നെ മൈക്കല്‍ ജാക്‌സണും സൂപ്പര്‍ സ്റ്റാറായി. പിന്നീടുള്ള മൂന്ന്‌ ദശകക്കാലം പോപ്‌ റോക്ക്‌ സംഗീതമേഖലകളില്‍ നിറഞ്ഞുനിന്ന ജാക്‌സണ്‍ ഗ്രാമി അവാര്‍ഡ്‌ അടക്കം ഒട്ടു മിക്ക സംഗീത പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്‌.

സംഗീതലോകത്തെ ചക്രവര്‍ത്തിയായി വാഴുമ്പോഴും വിവാദങ്ങളുടെയും ദുരൂഹതകളുടെയും ഉറ്റ ചങ്ങാതിയായിരുന്നു ജാക്‌സണ്‍ ജീവിതത്തിലുടനീളം. ലൈംഗിക അപവാദങ്ങള്‍ മുതല്‍ സാമ്പത്തിക ക്രമക്കേടുകള്‍ വരെ അദ്ദേഹത്തിനെതിരെ ആരോപിയ്‌ക്കപ്പെട്ടു. കേസുകള്‍ നടത്തിയും കടങ്ങള്‍ വീട്ടിയും അവസാനകാലത്ത്‌ ജാക്‌സണ്‍ സാമ്പത്തിക സ്ഥിതി വളരെയേറെ മോശമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിട്ടുമാറാത്ത രോഗങ്ങള്‍ മൂലം കഴിഞ്ഞ പന്ത്രണ്ട്‌ വര്‍ഷത്തിനിടെ സംഗീതലോകത്ത്‌ അദ്ദേഹം അത്ര സജീവമായിരുന്നില്ല. രോഗങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അവധി നല്‍കി ജൂലായ്‌ 13ന്‌ ലണ്ടനില്‍ വച്ച്‌ വീണ്ടും വേദിയില്‍ തിരിച്ചെത്താനിരിക്കെയാണ്‌ മരണം അദ്ദേഹത്തെ തട്ടിയെടുത്തത്‌.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.