Oneindia Mobile
New Videos here on ur Mozilla -Get them!
സിബിഐ പറഞ്ഞത്‌ നുണ?
Thursday, August 28 2008

കൊച്ചി: അഭയാക്കേസിലുള്‍പ്പെട്ട രണ്ട്‌ വൈദികരെയും ഒരു കന്യാസ്‌ത്രീയെയും നാര്‍ക്കോ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയത്‌ ചിത്രീകരിച്ചതിന്റെ മൂന്ന്‌ സിഡികളുണ്ടെന്നും അത്‌ സിബിഐയ്‌ക്ക്‌ കൈമാറിയിരുന്നതായും സെന്‍ട്രല്‍ ഫോറന്‍സിക്‌ ലാബധികൃതര്‍ ഹൈക്കോടതിയെ അറിയിച്ചു.

ലാബ്‌ ഡയറക്ടര്‍ ബുധനാഴ്‌ച കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ ഈ വിവരമുള്ളത്‌.

ലാബില്‍ നിന്നും ഒരു സിഡിയെ ലഭിച്ചുള്ളുവെന്ന്‌ സിബിഐ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതില്‍ സംശയം തോന്നിയ കോടതി നേരിട്ട്‌ ലാബധികൃതരോട്‌ വിശദീകരണം തേടിയത്‌.

മൂന്ന്‌ പേരെയും നാര്‍ക്കോ പരിശോധനയ്‌ക്ക്‌ വിധേയമാക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഒരു സിഡിയില്‍ ഉള്‍ക്കൊള്ളിയ്‌ക്കാന്‍ സാങ്കേതികമായി ബുദ്ധിമുട്ടാണെന്ന്‌ ലാബ്‌ ഡയറക്ടര്‍ ഡോ. മോഹന്‍ കോടതിയ്‌ക്ക്‌ നല്‌കിയ റിപ്പോര്‍ട്ടിലുണ്ട്‌‌.

ഒരോരുത്തരെയും പരിശോധനയ്‌ക്ക്‌ വിധേയമാക്കുന്നത്‌ വെവേറെ സിഡികളിലാണ്‌ പകര്‍ത്തിയിരുന്നത്‌. ഇത്‌ കൂടാതെ വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. ഇതെല്ലാം കൂടി സിബിഐ എസ്‌പി ലാല്‍ മോഹന്‍ ചൗധരിയുടെ പക്കല്‍ ദില്ലിയിലെ സിബിഐ ആസ്ഥാനത്തേക്ക്‌ കൊടുത്തു വിടുകയായിരുന്നുവെന്നും ലാബധികൃതര്‍ അറിയിച്ചിട്ടുണ്ട്‌.


ഇത്‌ കൂടാതെ സിഡിയുടെയും റിപ്പോര്‍ട്ടിന്റെയും വിശദ വിവരങ്ങള്‍ പരിശോധനയ്‌ക്ക്‌ മേല്‌നോട്ടം വഹിച്ചിരുന്ന അസിസ്‌റ്റന്റ്‌ ഡോ. മാലിനി സിബിഐയ്‌ക്ക്‌ നല്‌കിയ കവറിംഗ്‌ ലെറ്ററില്‍ വ്യക്തമാക്കിയിരുന്നതായും ഹൈക്കോടതിയെ ബോധിപ്പിച്ചിട്ടുണ്ടെന്നറിയുന്നു.

ഇതോടെ ഫോറന്‍സിക്‌ ലാബില്‍ നിന്നും സിബിഐയ്‌ക്ക്‌ ലഭിച്ചത്‌ ഒരു സിഡി മാത്രമാണെന്ന വാദം നുണയാണെന്ന അവസ്ഥയിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌.

ലാബില്‍ നിന്നും ലഭിച്ച സിഡികള്‍ എഡിറ്റ്‌ ചെയ്‌ത്‌ കുറച്ചു ഭാഗങ്ങള്‍ മാത്രം കോടതിയ്‌ക്ക്‌ മുന്നില്‍ സമര്‍പ്പിയ്‌ക്കുകയായിരുന്നുവെന്നാണ്‌ സംശയമുയര്‍ന്നിരിയ്‌ക്കുന്നത്‌. സിഡിയുടെ കാര്യത്തില്‍ വ്യക്തമായ വിശദീകരണം വ്യാഴാഴ്‌ച തന്നെ വേണമെന്ന്‌ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍





Oneindia Mobile

»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.