Monday, August 04 2008
കൊച്ചി: സിസ്റ്റര്‍ അഭയക്കേസില്‍ സിബിഐ നാര്‍കോ അനാലിസിസ് നടത്തിയത് ശരിയായ രീതിയിലല്ലെന്ന് ഹൈക്കോടതി.
കേസുമായി ബന്ധപ്പെട്ട് രണ്ട് വൈദികരെയും കന്യാസ്‌ത്രീയെയും നാര്‍കോ പരിശോധന നടത്തിയതിന്റെ വീഡിയോ സിഡി അപൂര്‍ണ്ണമാണെന്നും ഇതില്‍ തിരിമറിനടന്നതായി സംശയിക്കുന്നുണ്ടെന്നും ജസ്‌റ്റിസ് രാംകുമാര്‍ വ്യക്തമാക്കി.
സിബിഐ കോടതിയില്‍ ഹാജരാക്കിയ സിഡി പരിശോധിച്ച ശേഷമാണ് കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയത്. കേസില്‍ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ പുരോഗതി വിശദീകരിച്ചുകൊണ്ട് സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലെ കണ്ടെത്തലുകളും നാര്‍കോ പരിശോധനയിലെ നിഗമനങ്ങളും തമ്മില്‍ വൈരുദ്ധ്യമുണ്ട്.
പ്രതികളെന്ന് സംശയിക്കപ്പെടുന്നവരെ നാര്‍കോ പരിശോധന നടത്തിയത മലയാളം അറിയാത്ത ഉദ്യോഗസ്ഥരായിരുന്നു. മലയാളം അറിയാത്ത ഒരാള്‍ക്ക് എങ്ങനെ കേസില്‍ നാര്‍കോ പരിശോധന നടത്താന്‍ കഴിയുമെന്ന് കോടതി ചോദിച്ചു.
പരിശോധനയിലെ അപാകതകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഹൈക്കോടതി തന്നെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്ന് അഭയയുടെ പിതാവിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
അഭയയുടേത് നരഹത്യയാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണഘട്ടത്തില്‍ത്തന്നെ കേസിലെ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനാലാണ് പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതെന്നുമായിരുന്നു സിബിഐയുടെ വിശദീകരണം. ഈ സാഹചര്യത്തില്‍ കേസന്വേഷണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് കോടതി സിബിഐ അഭിഭാഷകനോട് ആരാഞ്ഞു.
കേസിന്റെ തുടരന്വേഷണത്തില്‍ കോടതി യുക്തമായ ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്ന് സിബിഐ അഭിഭാഷകന്‍ എംവിഎസ് നമ്പൂതിരി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് വീണ്ടും ചൊവ്വാഴ്‌ച പരിഗണിയ്‌ക്കും.
ബന്ധപ്പെട്ട വാര്‍ത്തകള്‍