തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ കൊലപാതകം ആത്മഹത്യയാക്കിമാറ്റാന്‍ അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവു നേരിട്ട് സമ്മര്‍ദ്ദം ചെലുത്തിയതായി വിശ്വസിക്കുന്നുവെന്ന് കേസ് അന്വേഷിച്ച സിബിഐ മുന്‍ ഡിവൈഎസ്‌പി വര്‍ഗീസ് പി തോമസ്.
സിസ്റ്റര്‍ അഭയയുടെ ആന്തരീകാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് രേഖപ്പെടുതത്തിയ ഒറിജിനല്‍ വര്‍ക് ബുക്ക് തിരുത്തിയ കേസിന്റെ സാക്ഷി വിസ്‌താരവേളയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് വര്‍ഗീസ് ഇങ്ങനെ മൊഴി നല്‍കിയത്.
അഭയ പീഡിപ്പിക്കപ്പെട്ടതായി താന്‍ കേസന്വേഷണം നടത്തിയ സമയത്ത് ബോധ്യപ്പെട്ടിരുന്നില്ലെന്നും എന്നാല്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലെ റിപ്പോര്‍ട്ട് പ്രകാരം അഭയയെ ലൈംഗികമായി പീഡിപ്പിച്ചതായി സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം ആത്മഹത്യയാക്കാന്‍ അന്നത്തെ സിബിഐ എസ്‌പി ത്യാഗരാജന്‍ തന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്നും വര്‍ഗീസ് വെളിപ്പെടുത്തി.
കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രേരണയെത്തുടര്‍ന്നാണ് റാവു സമ്മര്‍ദ്ദം ചെലുത്തിയത്. മുന്‍ പ്രധാനമന്ത്രി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് സിബിഐ മുന്‍ ഡയറക്ടര്‍ വിജയരാമറാവുവാണ് ത്യാഗരാജന്‍ മുഖേന മരണം ആത്മഹത്യയാക്കാന്‍ നിര്‍ബ്ബന്ധിച്ചത്.
ഇതിന് വഴങ്ങാത്തതിന് സിബിഐ ഉദ്യോഗസ്ഥര്‍ എന്നെ പീഡിപ്പിച്ചിരുന്നു. പീഡനം സഹിക്കാന്‍ വയ്യാതെയാണ് ഒമ്പതരവര്‍ഷം സര്‍വ്വീസ് ബാക്കി നില്‍ക്കേ സ്വമേധയാ വിരമിച്ചത്- വര്‍ഗീസിന്റെ മൊഴിയില്‍ പറയുന്നു.
വര്‍ഗീസ് പി തോമസിനെ പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്‌ക്കലാണ് വിചാരണ നടത്തിയത്. ചീഫ് കെമിക്കല്‍ ലാബിലെ മുന്‍ ഡയറക്ടര്‍ ഡോക്ടര്‍ മുരളീകൃഷ്‌ണ, മ്യൂസിയം സ്‌റ്റേഷനിലെ മുന്‍ എസ്‌ഐയും ക്രൈം ബ്രാഞ്ച് സിഐയുമായ മുഹമ്മദ് ഹുസൈന്‍ എന്നിവരെ സെപ്‌തംബര്‍ എട്ടിന് വിചാരണ നടത്താന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് പി മുരളീധരന്‍ ഉത്തരവിട്ടു.
ബന്ധപ്പെട്ട വാര്‍ത്തകള്‍