Friday, July 18 2008
കോട്ടയം: സിസ്റ്റര്‍ അഭയയെ കൊന്നതാണെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെന്ന് മഠത്തിലുള്ളവര്‍ക്കെല്ലാം അറിയാമായിരുന്നുവെന്നും വെളിപ്പെടുത്തല്‍.
അഭയ കൊല്ലപ്പെടുന്ന സമയത്ത് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ മദര്‍ ജനറലേറ്റ് സെക്രട്ടറിയായിരുന്ന സിസ്‌റ്റര്‍ വിനീതയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിസ്റ്റര്‍ വിനീത ഇക്കാര്യം പറഞ്ഞത്.
അഭയ കേസില്‍ രണ്ടു വൈദികരും ഒരു കന്യാസ്‌ത്രീയും ഉള്‍പ്പെടെയുള്ളവരെ സിബിഐ പ്രതിചേര്‍ത്തുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകായിരുന്നു സിസ്റ്റര്‍ വിനീത. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണെന്നും അത് പൊലീസ് പുറത്തുപറയാത്തതതാണെന്നും ആദ്യമായി പറഞ്ഞത് ബിസിഎം കോളെജിലെ ഇംഗ്ലീഷ് അധ്യാപിക കൂടിയായിരുന്ന സിസ്റ്റര്‍ വിനീതയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് ക്‌നാനായ കത്തോലിക്കാ സന്യാസിനിസഭ വിട്ടുപോയ വിനീത ഇപ്പോള്‍ തൊടുപുഴയില്‍ അനാഥാലയം നടത്തുകയാണ്.
ഒട്ടേറെ കന്യാസ്‌ത്രീകളും വിദ്യാര്‍ത്ഥിനികളും താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റില്‍ പുറത്തുനിന്നുള്ള പുരുഷന്മാര്‍ക്ക് കടന്നുവരാന്‍ ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല.
മദര്‍ ജനറലേറ്റിന്റെ സെക്രട്ടറിയായിരുന്നെങ്കിലും ഞാന്‍ താമസിച്ചിരുന്നത് നട്ടാശേരി സെന്റ് ജോസഫ്സ് കോണ്‍വെന്റിലായിരുന്നു. ജനറലേറ്റ് ട്രഷറര്‍ ആയിരുന്ന സിസ്റ്റര്‍ വിളിച്ചുപറഞ്ഞതനുസരിച്ചാണ് അഭയ മരിച്ചദിവസം പുലര്‍ച്ചെ ഞാന്‍ പയസ് ടെന്‍ത് കോണ്‍വെന്റില്‍ എത്തിയത്- വിനീത പറയുന്നു.
മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെടുക്കുമ്പോഴും ഇന്‍ക്വസ്‌റ്റ് തയ്യാറാക്കുമ്പോഴും താന്‍ ഒപ്പമുണഅടായിരുന്നുവെന്നും അഭയയുടെ തലയുടെ പുറകില്‍ എന്തുകൊണ്ടോ അടിച്ചതുപോലുള്ള മുറിവും ശരീരത്തിലും മറ്റും മുറിവേറ്റ പാടുകളുമുണ്ടായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
ഒറ്റനോട്ടത്തില്‍ത്തന്നെ കൊലപാതകമായിരുന്നുവെന്ന് മനസ്സാലാക്കാന്‍ കഴിയുമായിരുന്നുവെങ്കിലും ഭയംകാരണം ആരും ഒന്നും പറയാതിരിക്കുകയായിരുന്നുവത്രേ. തുടക്കത്തില്‍ത്തന്നെ പൊലീസിന്റെ നടപടിയില്‍ പന്തികേട് തോന്നിയിരുന്നുവെന്നും സഭയെ ഭയന്ന് ഒന്നും പറയാത്തതായിരുന്നുവെന്നും സിസ്റ്റര്‍ വെളിപ്പെടുത്തുന്നു.
പിന്നീട് സിബിഐ ഡിവൈഎസ്‌പിയായിരുന്ന വര്‍ഗീസ് പി തോമസിന് മൊഴി നല്‍കിയപ്പോള്‍ അഭയയെ കൊന്നതാണ് കരുതുന്നതെന്ന് സിസ്‌റ്റര്‍ പറഞ്ഞിരുന്നു. എന്നാല്‍ വൈദികനോ കന്യാസ്‌ത്രീയോ ഈ കേസില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍